ഭാര്യയുമായുള്ള ഫോൺ സംഭാഷണങ്ങൾ അവരറിയാതെ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി.കഴിഞ്ഞ വർഷം ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു യുവതി നൽകിയ ഹരജിയിൽ ജസ്റ്റിസ് ലിസ ഗില്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുറ്റകൃത്യം തെളിയിക്കാൻ പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ഭർത്താവിന് കുടുംബ കോടതി അനുവാദം നൽകിയിരുന്നു.എന്നാൽ, ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുനത്തി. തുടർന്ന് ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
‘കുറ്റകൃത്യം തെളിയിക്കാൻ സമർപ്പിച്ച സി.ഡികൾ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനൽകാൻ കഴിയില്ല. ഹരജിക്കാരന്റ സമ്മതമോ അറിവോ കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ അവ തെളിവായി സ്വീകാര്യമല്ല,’ യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.