നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു. ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതി നൽകി.മകനെതിരേ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബു പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്.
ഇതേസമയം വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടിയായി. പോലീസിന്റെ അപേക്ഷയെത്തുടർന്ന് ഇയാൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഇതുവരെ യു.എ.ഇ.യിൽ നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ. എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേൽവിലാസം കിട്ടിയാൽ മാത്രമേ അടുത്തപടിയായ റെഡ്കോർണർ നോട്ടീസ് പുറത്തിറക്കാനാകൂ.റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാൻ അവിടത്തെ പോലീസ് നിർബന്ധിതരാകും. മേൽവിലാസം കിട്ടാത്തതിനാൽ ആ നടപടിയിലേക്ക് കടക്കാനായില്ല. പീഡനക്കേസിൽ അന്വേഷണം ഏറക്കുറെ പൂർത്തിയായതായി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി