പിണറായി സർക്കാർ പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ രീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാറിന്റെ മനസാണ് സർക്കാറിനെന്നാണ് വി.ഡി.സതീശൻ പറഞ്ഞത്. സംസ്ഥാന സർക്കാർ മോദി സർക്കാറിന്റെ വഴിക്കാണ്. സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ തീവ്രവാദ ബന്ധം ചുമത്തുന്നു.
പേരു നോക്കിയാണ് സംസ്ഥാന സർക്കാർ തീവ്രവാദ ബന്ധം ആരോപിക്കുന്നത്. മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമരം ചെയ്ത കോൺഗ്രസുകാർക്കുമേൽ തീവ്രവാദ ബന്ധം ആരോപിച്ച് റിമാന്റ് റിപ്പോർട്ട് നൽകി.സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണ്. കോൺഗ്രസുകാരോട് അതുവേണ്ട. സംഘപരിവാർ മനസ് കേരളത്തിൽ നടപ്പിലാവില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
മോഫിയ പർവീണിന്റെ ആത്മഹത്യക്കേസിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറഞ്ഞത്. അൽ അമീൻ അഷ്റഫ്, നജീബ്, അനസ് എന്നിവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിവാദ പരാമർശമുണ്ടായിരുന്നത്.