മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ സിഐയെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ . ആലുവ സിഐ സുധീറിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഉത്ര കൊലക്കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സംരക്ഷണം നൽകുന്നത് സിപിഎം നേതാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.കൂടാതെ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പൊലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയ ചാലക്കുടി എംപിയെയും എം.എല്‍.എമാരെയും ആക്രമിച്ച പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹംപറഞ്ഞു . സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനം എന്താണ് എന്നതിന്റെ ഏറ്റവും വലിയ അടയാളമായി ആലുവ മൊഫിയയുടെ സംഭവം നില്‍ക്കുകയാണെന്ന് അധീഹം ആരോപിച്ചു .
കേരളത്തിൽ സ്ത്രീകളും കുട്ടികളും അക്രമങ്ങള്‍ക്ക് വിധേയമാകുന്ന സംഭവങ്ങള്‍ക്ക് പൊലീസ് പ്രോത്സാഹനം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി അനുഭാവമുള്ള പൊലീസുകാര്‍ എന്തു ചെയ്താലും അവരെ സംരക്ഷിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര് ഉള്ളത് . അതുകൊണ്ട് തന്നെ അത്തരം പൊലീസുകാർക്ക് തെറ്റുചെയ്യാനുള്ള അവസരം ഒരുക്കികൊടുക്കുകയാണ് സർക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കാരനായത് കൊണ്ടാണോ ആത്മഹത്യ കുറിപ്പില്‍ പേരു വന്നിട്ടും സിഐക്കെതിരെ കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
ആലുവ സി ഐ ക്കെതിരെ ഇന്നലെയും ഒരു യുവതി രംഗത്തെത്തിയിരുന്നു.മൊഫിയയോടും സി ഐ മോശമായി പെരുമാറിയിരുന്നു എന്നും ഈ യുവതി പറഞ്ഞിരുന്നു . .എന്നാൽ മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐക്ക് ക്ലീന്‍ ചിറ്റ് ആയിരുന്നു ഡി.വൈ.എസ്.പി നല്‍കിയിരുന്നത്.