രണ്ട് ദിവസം മുൻപായിരുന്നു ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കേണ്ടിയിരുന്നത്. എന്നാൽ ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തെ തുടർന്ന് മാനിഫെസ്റ്റോ റിലീസ് മാറ്റി വെക്കുകയായിരുന്നു.സംസ്ഥാനത്തെ ജനങ്ങൾക്ക് നിരവധി സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് ബി.ജെ.പിയുടെ പ്രകടനപത്രിക. കാർഷകർക്ക് ജലസേചനത്തിനായി സൗജന്യ വൈദ്യുതി മുതൽ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടർ വരെ നീളുന്നതാണ് മാനിഫെസ്റ്റോയിലെ സൗജന്യ വാഗ്ദാനങ്ങൾ.
60 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ ടൂവീലർ വാഹനം, കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ജോലി തുടങ്ങി ‘സൗജന്യങ്ങളുടെ’ പട്ടിക നീളുകയാണ്.ലവ് ജിഹാദിനെതിരെയുള്ള കർശന നിയമ നിർമാണമാണ് പ്രകടനപത്രികയിലെ പ്രധാന ഹൈലൈറ്റ്.
മുസ്‌ലിം യുവാക്കൾ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു എന്ന വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തമാണ് ലവ് ജിഹാദ്. ഇത്തരത്തിൽ ലവ് ജിഹാദിന് ശ്രമിക്കുന്ന മുസ്‌ലിം യുവാവിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടനപത്രിക ഉറപ്പു നൽകുന്നു. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന് ,മാർച്ച് ഏഴ് ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.