തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ വിളയാട്ടം . തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളില്‍ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കി. കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ ഷാനുവെന്ന് വിളിക്കുന്ന ഗുണ്ട ഷാനവാസിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ സംഘം ഭീഷണി മുഴക്കിയതായി പോലീസിന് പരാതി ലഭിച്ചു. മംഗലപുരം പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.മംഗലപുരം സ്വർണ കവർച്ച കേസിലെ പ്രതിയാണ് ഷാനു. പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും ആക്രമണം നടത്തിയത്. മൊബൈൽ കടയിൽ കയറി തൊഴിലാളിയെ കുത്തിയ കേസിലാണ് ഷാനുവിനെ പൊലീസ് തിരയുന്നത്.
നിരവധി വീടുകളില്‍ ആയുധവുമായി അതിക്രമിച്ച് കയറി സംഘം ഭീഷണിമുഴക്കിയതായാണ് റിപ്പോർട്ട്. ഇതില്‍ രണ്ട് വീട്ടുകാരാണ് മംഗലപുരം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഒരു വീട്ടില്‍ കയറി അമ്മയുടേയും കുട്ടിയുടേയും കഴുത്തില്‍ കത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. എന്നാല്‍ ഈ വീട്ടുകാർ പരാതി നല്‍കിയിട്ടില്ല. കുറച്ചുനാള്‍ മുന്‍പ് പള്ളിപ്പുറത്തെ ഒരു മൊബൈല്‍ ഷോപ്പില്‍ കയറി അന്യസംസ്ഥാന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഷാനവാസ്.
ഇന്നലെ അതിക്രമം കാണിച്ച വീടുകളിലെ ആരുമായും ഷാനവാസിന് ഒരു തരത്തിലുള്ള വ്യക്തവൈരാഗ്യമോ മുന്‍പ് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ നടന്നതായി പ്രാഥമികമായി വിവരമില്ല. വീടുകളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അതിക്രമം കാട്ടിയത്. വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന് പരാതി നല്‍കിയ വീട്ടുടമകളില്‍ ഒരാള്‍ പറയുന്നു.