മുസ്‌ലിം സ്ത്രീകളെ വിൽപനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് തന്റെ പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ. താൻ ചെയ്തത് ശരിയാണെന്ന് നീരജ് ബിഷ്‌ണോയ് പറഞ്ഞതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റവെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിൽ ഹോസ്റ്റ് ചെയ്ത ആപ്ലിക്കേഷനുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.എഞ്ചിനീയറിംഗ് വിദ്യാർഥിയായ നീരജാണ് ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി.ടെക് വിദ്യാർഥിയാണ് നീരജ്.
ബിഷ്‌ണോയ് ഉണ്ടാക്കിയ ബുള്ളി ഭായ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് നിലവിൽ റദ്ദ് ചെയ്തിരിക്കുകയാണ്.ഇയാളെ നിലവിൽ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ ആപ്പ് യഥാർത്ഥത്തിൽ നവംബറിൽ താൻ തന്നെ വികസിപ്പിച്ചതാണെന്നും ഡിസംബർ 31 ന് മറ്റൊരു ട്വിറ്റർ അക്കൗണ്ട് കൂടി സൃഷ്ടിച്ചിരുന്നതായും ബിഷ്‌ണോയ് പറഞ്ഞു.
മുംബൈ പൊലീസിനെ കളിയാക്കുന്നതിന് വേണ്ടിയും ബിഷ്‌ണോയ് മറ്റൊരു ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മുംബൈ പൊലീസിനെ സ്ലംബൈ പൊലീസ് എന്ന് ഇയാൾ വിളിച്ചിരുന്നുത്.