മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസ് എഫ്.ഐ.ആർ. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്.ഐ.ആർ പറയുന്നത്. എന്നാൽ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്.ഐ.ആറിലില്ല.
കൊല നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്.ഐ.ആർ പകർപ്പ് പുറത്തുവരുന്നത്. കൊലപാതകികൾ വന്നത് വെളുത്ത ചെറിയ കാറിലെന്നും കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്.ഐ.ആർ പറയുന്നു.
അതേസമയം കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.പാലക്കാട് എസ്.പി ആർ വിശ്വനാഥിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂർ ഡി.വൈ.എസ്.പിമാർ അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെർപ്പുളശ്ശേരി സി.ഐ.മാരും സംഘത്തിലുണ്ട്.
പ്രതികൾക്കായി തമിഴ്‌നാട്ടിലെ എസ്.ഡി.പി.ഐ ശക്തി കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിലേക്ക് പോകാതെ സർവ്വീസ് റോഡിൽ നിന്നും തമിഴ്‌നാനാട് ഭാഗത്തേക്ക് പ്രതികൾ കടന്നുവെന്ന സംശയത്തെത്തുടർന്നാണ് കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തിൽ പൊലീസ് പ്രതിയെന്ന് കരുതപ്പെടുന്നയാളുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്.