‘സന്ദീപിനെ കലുങ്കിൽനിന്നും വലിച്ചിട്ട് വെട്ടി ‘കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെ

0
188

തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. ജിഷ്ണുവിന്റെ മാതാവിന് ബീവറേജസ് കോര്‍പ്പറേഷന്റെ റം നിര്‍മാണശാലയില്‍ ഉള്ള ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ നേരുത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും പോലീസ് പറയുന്നു .

പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് .തങ്ങൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായും പോലീസ് പറയുന്നു .കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു .ഇതിന്റെ  തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.സന്ദീപിന്റെ വീടിന് സമീപത്തുള്ള കലുങ്കിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി  മൊബൈല്‍ ടവര്‍ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റൊരു പ്രതിയായ വേങ്ങല്‍ സ്വദേശിയായ അഭിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

സന്ദീപിനെ ആക്രമിക്കുന്നതിന് മുന്‍പ് സമീപത്തെ കടയില്‍ പ്രതികള്‍ ആക്രമണം നടത്തിയതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ സന്ദീപും സുഹൃത്തുക്കളും സ്ഥിരമായി ഇരിക്കാറുള്ള കലുങ്കിനടുത്ത് വെച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അവിടെയിട്ടും അക്രമികള്‍ വെട്ടി. അക്രമികൾ പോയ ശേഷം സന്ദീപിന്റെ സുഹൃത്തുക്കൾ  ബൈക്കിൽ കയറ്റിയാണ് മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽആശുപത്രിയിൽ എത്തും മുൻപേ സന്ദീപ് മരിച്ചിരുന്നു .

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലും ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സിപിഐ എം ഹർത്താൽ ആചരിക്കും.