അടുത്തിടെയാണ് രാജു നാരായണ സ്വാമിക്ക് ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ലഭിച്ചത് വലിയ വാർത്തയായി മാറിയിരുന്നു .ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമാണ് ഫെല്ലോഷിപ്പ്.ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എം ഉം രാജു നാരായണസ്വാമി നേടിയിട്ടുണ്ട്.അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ , കാര്‍ഷികോല്പാദന കമ്മീഷണര്‍ , കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ കളക്ടർ ആയിരിക്കെ, അഴിമതിക്കെതിരെ പോരാടിയതോടെയാണ് സ്വാമി ദേശീയ തലത്തിൽ പ്രശസ്തനായി മാറിയത് . രാജകുമാരി ഭൂമി ഇടപാടിൽ സ്വാമി സമർപ്പിച്ച റിപ്പോർട്ടിൽ, അന്നത്തെ പൊതുമരാമത്തു മന്ത്രിക്കു തന്നെ രാജി വെക്കേണ്ടി വന്നിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ പേരിൽ ഒരു മന്ത്രി രാജി വയ്ക്കുന്നതു രാജ്യത്തു തന്നെ ആദ്യ സംഭവമായിരുന്നു. ജനകീയ കളക്ടർ ആയിരുന്ന സ്വാമിയെ സ്ഥലം മാറ്റിയപ്പോൾ, ഇടുക്കി ജില്ല ഒന്നടങ്കം ഹർത്താൽ ആചരിച്ചാണ് പ്രതിഷേധിച്ചിരുന്നത്.
അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും 2003 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1983 ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയാണ് രാജു നാരായണ സ്വാമിയുടെ തുടക്കം. പിന്നീട് ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ പ്രീഡിഗ്രിയും ,മദ്രാസ് ഐഐടിയില്‍ നിന്ന് ഒന്നാം റാങ്കോടെ കംപ്യൂട്ടര്‍ സയന്‍സം പാസ്സായി .എഴുതിയ മിക്ക പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമി, റാങ്കുകളുടെ തോഴനായാണ് അറിയപ്പെടുന്നത് തന്നെ