പൊലീസ് സേനയിൽ സ്ത്രീ ഓഫീസർമാർ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത് . സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് തനിക്ക് നേരിട്ടറിയാമെന്നും ഇവർ വെളിപ്പെടുത്തുന്നു.ഡിഐജി പൊലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും .ഏത് പുരുഷ ഓഫീസറിനോടാണ് ഇക്കാര്യം അവര്‍ക്ക് പറയാന്‍ സാധിക്കുക .ഞാനൊരു സ്ത്രീ ആയത് കൊണ്ടാണ് ഈക്കാര്യം തന്നോട് പറഞ്ഞെതെന്നും അവർ വ്യക്തമാക്കി . മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.
ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും അവർ തുറന്നു പറയുന്നുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്നും അവഗണങ്ങൾ ധാരാളം നേരിട്ടിരുന്നു . ഹരാസ്‌മെന്റ് സഹിക്കവയ്യാതെ രാജിവെയ്ക്കാന്‍ തോന്നിയ സമയം പോലും ഉണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. സീനിയര്‍ ഉദ്യോഗസ്ഥരില്‍ അത്തരത്തിലുള്ള അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി.
‘ആദ്യത്തെ പത്ത് വര്‍ഷക്കാലം വളരെ ബുദ്ധിമുട്ടുളോടെയാണ് തുടര്‍ന്ന് പോയത്. പിന്നെ അഡ്ജസ്റ്റ് ചെയ്ത് പോയി. പിന്നീട് പുതിയ കുട്ടികള്‍ വന്നുതുടങ്ങി. ഒരു സ്ത്രീയായത് കൊണ്ടാണ് അത്തരം അനുഭവങ്ങള്‍ ഉണ്ടായത്. ഒരു പുരുഷ ഓഫീസര്‍ ആയിരുന്നെങ്കില്‍ തന്റെ അനുഭവം ഒരുക്കലും അതാകുമായിരുന്നില്ല.’എന്നും അവർ വ്യക്തമാക്കി .വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള ഓഫീസര്‍മാര്‍ക്ക് എന്തും ചെയ്യാം. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തി.
ഇതേസമയം തന്നെ ആലുവ സബ് ജയിലില്‍ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആരോപണത്തിനും വ്യക്തമായ മറുപടി അവർ നൽകി .ദിലീപിന് റിമാന്റ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രമാണ് നല്‍കിയതെന്ന് ശ്രീലേഖ നേരെ ചൊവ്വേയില്‍ പറഞ്ഞു. ദിലീപിന് മാനുഷിക പരിഗണന വച്ചുള്ള സഹായമാണ് നല്‍കിയതെന്നും ശ്രീലേഖ പ്രതികരിച്ചു.അല്ലാതെ ദിലീപിന് പ്രത്യേക പരിഗണന ഒന്നും തന്നെ നൽകിയിരുന്നില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത് .