സൈനിക വേഷം ധരിച്ചതിന് നരേന്ദ്രമോദിക്ക് ശിക്ഷ ലഭിച്ചേക്കാം …

0
112

നരേന്ദ്ര മോദി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു.കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷത്തിലെത്തിയതിനെതിരെയാണ് പ്രയാഗ് ജില്ലാ  കോടതി നോട്ടീസയച്ചത്. ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ ആണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനികനോ നാവികനോ വ്യോമസേനയോ ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുകയോ  ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കോടതി മോദിക്ക് നോട്ടീസയച്ചത്.

ഐ.പി.സി സെക്ഷന്‍ 140 പ്രകാരം നരേന്ദ്രമോദി സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കാണിച്ച് ഡിസംബറില്‍ പാണ്ഡെ കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കിലും അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന വിഷയമല്ലെന്ന് കാണിച്ച് ഹർജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരേന്ദ്ര ത നാഥ് തള്ളിയിരുന്നു. സംഭവം നടന്നത് കോടതിയുടെ പരിധിയിലല്ലെന്നും അധികാരപരിധിയുള്ള മജിസ്‌ട്രേറ്റിന് വിഷയം കേൾക്കാമെന്നും പറഞ്ഞായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  ഹരജി തള്ളിയത്.ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പാണ്ഡെ ജില്ലാ ജഡ്ജിക്ക്  മുമ്പാകെ പിഎംഒയ്ക്ക് നോട്ടീസ് അയച്ചു.കേസ് ഇനി മാർച്ച് രണ്ടിന് കോടതി പരിഗണിക്കും.

കഴിഞ്ഞ വര്‍ഷമായിരുന്നു കശ്മീരില്‍  നൗഷേര സെക്ടറിൽ  സൈനികര്‍ക്കൊപ്പം സൈനികവേഷം ധരിച്ച് മോദി ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രിയായല്ല കുടുംബാംഗം എന്നനിലയിലാണ് താനെത്തിയതെന്നായിരുന്നു സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.2016 മുതല്‍ മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് വരികയാണ്. എന്നാൽ, മോദി 2017 മുതൽ ഇന്ത്യൻ സൈനിക വേഷം യാതൊരു ചിഹ്നവുമില്ലാതെ ധരിക്കാൻ തുടങ്ങുകയായിരുന്നു. പ്രധാനമന്ത്രി ഇത്തരത്തിൽ സൈനിക വേഷത്തിൽ എത്തുന്നതിനെതിരെ നേരത്തെയും നിരവധിപേർ  രംഗത്തെത്തിയിരുന്നു.