നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് പി സി ജോർജ്

0
160

അതിജീവിച്ച നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്.നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ലെന്നും അത് കോടതി നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.

കഴിഞ്ഞ ദിവസം ഒരു ചാനലുകാരന്‍ ഞാന്‍ വലിയൊരു ഫംഗ്ഷനില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാനാ പെണ്‍കുട്ടിയെപ്പറ്റി സ്വല്‍പം കടുത്ത വര്‍ത്തമാനം പറഞ്ഞു.എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു മടിയുമില്ല. ഞാനെന്നല്ല, ആരും തന്നെ  ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്നു കൂടി പറയുന്നു,’എന്നാണ്  പി.സി. ജോര്‍ജ് പറഞ്ഞിരിക്കുന്നത് .കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പി.സി. ജോര്‍ജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്.

ഇതേസമയം തന്നെ മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത്  തെറ്റായി പോയെന്നും സമ്മേളനത്തിൽ  പിസി ജോർജ് കൂട്ടിച്ചേർത്തു.ഈരാറ്റുപേട്ടയിലെ മുസ്ലീം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോല്‍വിക്ക് കാരണമായത്. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ ഇനി ഇല്ലാതെ നോക്കും. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ തിരികെ പറഞ്ഞു പോയതാണ്. എസ്ഡിപിഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം കോഴിക്കോട്ട് നടത്തി..കേരളത്തിനാവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. ഇരകളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ലെന്ന് പിസി ജോർജ് പറഞ്ഞു.