അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന് പ്രതികാരമായി വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അയല്‍വാസി നല്‍കിയ പരാതിയില്‍ പൊലീസ് കള്ളക്കേസ് ചമച്ച് വയോധികയെ റിമാൻഡ് ചെയ്തതായി പരാതി.മൈലമൂട് കുന്നില്‍പുറത്ത് ചരുവിള പുത്തന്‍ വീട്ടില്‍ ശ്രീമതിയാണ് കുളത്തൂപ്പുഴ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.അറസ്റ്റ് ചെയ്യുന്ന സമയത്ത് എന്താണ് കേസെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും ശ്രീമതി പറഞ്ഞു.
വിവരമറിഞ്ഞ മകന്‍ ജാമ്യത്തിലിറക്കാന്‍ വരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കേസിനെക്കുറിച്ച് അറിഞ്ഞ മകന്‍ അത് മാനക്കേടായാണ് കണ്ടതെന്നും ശ്രീമതി പറഞ്ഞു. മകൻ തന്നോടിപ്പോൾ സംസാരിക്കുന്നില്ല. ഞാന്‍ തെറ്റ് ചെയ്തു എന്നാണ് അവന്‍ കരുതുന്നത്. രണ്ട് പെണ്‍മക്കള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഈ പ്രായത്തില്‍ ഞാന്‍ അനുഭവിക്കുന്ന വേദന അസഹനീയമാണ് എന്നും ’- ശ്രീമതി പറഞ്ഞു.
വയോധികയുടെ മകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാരായം വാറ്റിയതിന് അയൽവാസിയായ സ്ത്രീയെ എക്സൈസ് പിടികൂടിയിരുന്നു. ഇതിന്റെ വിരോധത്തിൽ അയൽവാസി തന്നെ പോക്സോ കേസില്‍ കുടുക്കിയെന്നാണ് വയോധികയുടെ പരാതി. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന് പറഞ്ഞാണ് ഇവർ വയോധികക്കെതിരെ പരാതി നൽകിയത്. തുടർന്ന് പോലീസ് എത്തി ശ്രീമതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാക്സീന്‍ സ്വീകരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അതിനുപോലും അനുവദിക്കാതെ ഉടന്‍ തിരികെ എത്തിക്കാമെന്നു പറഞ്ഞു പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം 45 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേൾക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറഞ്ഞു.
പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്രീമതി സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൊഴിയെടുക്കാനെത്തിയ പൊലീസ് തന്നെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.സമൂഹത്തില്‍ മാനഹാനിയുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണം. പോക്സോകേസ് പുനരന്വേഷിക്കണമെന്നാണ് വയോധികയുടെ ആവശ്യം.ഇതുസമ്മന്ധിച്ച മനുഷ്യാവകാശ കമ്മീഷനും ശ്രീമതി പരാതി സമര്‍പ്പിച്ചിട്ടുണ്ട്.