നടിയെ ആക്രമിച്ച കേസിൽ ശ്രീജിത്തിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി കെ അജിത

0
149

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക കെ. അജിത രം​ഗത്തെത്തി.  അന്വേഷണത്തലവനെ മാറ്റിയത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. ഈ സംഭവം അന്വേഷണ സംഘത്തിന്റെ ആത്മവീര്യം കെടുത്തുന്നതിന് കാരണമാകും.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഏറ്റവുമധികം തെളിവുകള്‍ ഉണ്ടായിട്ടും ആരോപിതനായ ആളെ പ്രതിപോലുമാക്കാതെ വിട്ടയക്കുന്നതാണ് കണ്ടത്. നമ്മള്‍ എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നുണ്ട്. ഇതേവിഷയത്തിൽ പ്രതികരണവുമായി ഡബ്ല്യു.സി.സി യും രം​ഗത്തെത്തിയിരുന്നു.

ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി.  അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു.

സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ ഡബ്ല്യു.സി.സി പ്രസ്താവനയില്‍ പറഞ്ഞു. ഇതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ്  അന്വേഷണ സംഘം.

മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തില്‍ ഇതുവരെ തീരുമാനമായില്ല. 2017 ഫെബ്രുവരി 18നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13ന് ഈ ദൃശ്യം വീണ്ടും കണ്ടതായാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കിയിട്ടുള്ളത്