മന്ത്രി റിയാസിന്റെ സാന്നിധ്യത്തില്‍ റോഡ് അറ്റകുറ്റപ്പണിയെ രൂക്ഷമായി  വിമര്‍ശിച്ച് നടന്‍ ജയസൂര്യ

0
171

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ റോഡ് അറ്റകുറ്റപ്പണിയെ രൂക്ഷമായി  വിമര്‍ശിച്ച് നടന്‍ ജയസൂര്യ.റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരനെതിരെ കേസ് എടുക്കണമെന്ന് നടൻ ജയസൂര്യ. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്.

റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണമെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനംകേരളത്തിലെ പലയിടങ്ങളിലെ റോഡുകളും മോശം അവസ്ഥയിലാണെന്നും ഇത്തരം റോഡുകളില്‍ വീണ് മരിക്കുന്ന മനുഷ്യരോട് ആര് സമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചു.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.മഴയാണ് തടസമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാവില്ലെന്ന് ജയസൂര്യ പറഞ്ഞു.‘റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. ലോണെടുത്തും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് പലരും നികുതി അടക്കുന്നത്. അങ്ങനെയുള്ളവരോട് ഒഴിവുകഴിവുകള്‍ പറയരുത്,’ എന്നും  അദ്ദേഹം പറഞ്ഞു.

ടോൾ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.കാലാവധി കഴിഞ്ഞാൽ ടോൾ ഗേറ്റുകൾ പൊളിച്ച് കളയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്ന് മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.