അതിരപ്പിള്ളിയിൽ അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാർ.അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി നിഖിലിന്റെ മകൾ ആഗ്‌നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കേറ്റിരുന്നു.
വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.വാൽപ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡാണ് നാട്ടുകാർ ഉപരോധിച്ചത്.‘
വന്യജീവികളെ തുരത്തുന്നതിന് വനം വകുപ്പ് ഒരു നടപടിയുമെടുക്കുന്നില്ല, ഞങ്ങളിനി ഈ നാട്ടിൽനിന്ന് ഓടിപ്പോകേണ്ടി വരും,’ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വർഷങ്ങളായി ഈ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം നാട്ടുകാർക്കു നേരെ ഉണ്ടാകുന്നുണ്ട് .