നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിലും ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതിയിൽ തുടർവാദം. രാവിലെ 11 മണിയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകൾ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിച്ചത്.
ഫോൺ നൽകാൻ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷൻ ഉയർത്തിയത്. എന്നാൽ ഫോൺ നൽകില്ലെന്ന് പ്രതികൾക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുൻപ് ഹൈക്കോടതി രജിസ്റ്റാർക്ക് മുൻപിൽ കൈമാറണമെന്ന് കോടതി പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കിൽ ദിലീപിന് അറസ്റ്റിൽ നിന്നു നൽകിയ സംരക്ഷണം പിൻവലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
മുൻകൂർ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തിൽ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോൺ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.എന്നാൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നെന്നും കോടതി തന്നോട് ദയ കാണിക്കണമെന്നുമായിരുന്നു ദിലീപിന്റെ വാദം.