ഹരിപ്പാട് സ്വദേശി സരസമ്മയ്ക്കു മൂന്ന് ആണും രണ്ടുപെണ്ണും ഉള്‍പ്പെടെ അഞ്ചുമക്കളുണ്ട്. പക്ഷേ വാർദ്ദക്യത്തിൽ അമ്മയെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇവർ കലഹത്തിലാണ്. ഒരു മകള്‍ പോലീസില്‍ പരാതിയും നല്‍കി. മറ്റുമക്കള്‍ അമ്മയെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. മക്കളെ വിളിച്ചു സംസാരിക്കാന്‍ ഹരിപ്പാട് പോലീസ് ശ്രമിച്ചു. അവര്‍ നിസ്സഹകരിച്ചതോടെ പോലീസ് അക്കാര്യം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. യെ അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ അമ്മ ആശുപത്രി കിടക്കയിൽ ആയിരുന്നു. ഒടുവിൽ ചെങ്ങന്നൂർ ആര്‍.ഡി.ഒ. എല്ലാ മക്കളെയും വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിവൃത്തിയില്ലാതെ, മക്കളുടെ പേരില്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഇവരില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്ത് ആര്‍.ഡി.ഒ. മുന്‍പാകെ ഹാജരാക്കി. നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്നുമാസംവീതം അമ്മയെ നോക്കാമെന്നു മക്കള്‍ സമ്മതിച്ചു. എന്നാല്‍ രാത്രി 10 മണിയോടെ സരസമ്മ മരിച്ചു.