നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ യുവാവിന് വെട്ടേറ്റു. ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് യുവാവിന് വെട്ടേറ്റെതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. ആര്യാട് കൈതകത്തായിരുന്നു സംഭവം. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. വിമൽ എന്നയാൾക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ബിനുവിന്റെ സഹോദരനെ വിമൽ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് വെട്ടേറ്റതെന്നുമാണ് പൊലീസ് പറയുന്നത്. ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.