ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനാണ് നിഷാന്ത് സാഗര്‍.1997ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ നിഷാന്ത് സാഗർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എങ്കിലും ശ്രദ്ധേയമായ വേഷം കിട്ടുന്നത് 1999ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലാണ് ജോക്കര്‍, ഫാന്റം, ഇന്ദ്രിയം, ഫ്രീഡം , വാണ്ടഡ്, കാക്കിനക്ഷത്രം, തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ നിശാന്ത് സാഗർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യുവാക്കൾക്കിടയില്‍ വലിയൊരു ഇമ്പാക്‌ട് ഉണ്ടാക്കുവാൻ സാധിച്ച നടൻ കൂടിയായിരുന്നു നിഷാന്ത് സാഗർ. നോര്‍ത്ത് ഇന്ത്യക്കാരന്റേത് പോലെയുള്ള നിഷാന്ത് സാഗറിന്റെ രൂപവും ശരീര പ്രകൃതിയുമെല്ലാം കണ്ടാൽ അന്യഭാഷ നടനാണെന്ന് പോലും പലരും സിനിമയിൽ വന്ന സമയത്ത് തെറ്റിദ്ധരിച്ചിരുന്നു. 2000ന്റെ ആദ്യ പകുതിയില്‍ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായെങ്കിലും നായകൻ വേഷങ്ങള്‍ നിഷാന്ത് സാഗറിനെ തേടി എത്തിയിരുന്നില്ല. എന്നാല്‍ ചെയ്‌ത കുറച്ചു വേഷങ്ങളിൽ വില്ലനായും സഹനടനായും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിഷാന്തിന് സാധിച്ചു. എന്നാല്‍ പിന്നീട് നിഷാന്ത് സാഗറിനെ സിനിമയില്‍ ഒന്നും കാണാൻ കഴിഞ്ഞതുമില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമാവുകയാണ് നടൻ. ആര്‍ഡിഎക്സ് ആണ് നിഷാന്തിന്റെ പുതിയ ചിത്രം. വില്ലൻ വേഷത്തിലെത്തി കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് നടനിപ്പോള്‍. അതിനിടെ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് നിഷാന്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഷാന്ത് സാഗർ. ഭാര്യ വൃന്ദയെപ്പറ്റിയും നിഷാന്ത് സാഗർ പറയുന്നുണ്ട്. അഞ്ചാം ക്ലാസ് മുതലുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതെന്ന് നിഷാന്ത് പറയുന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്രണയം തുടങ്ങി. എട്ടാം ക്ലാസില്‍ വെച്ചാണ് പ്രെപ്പോസ് ചെയ്തത്. ‘bee likes honey, man likes money, but i like you’ എന്ന് റോഡില്‍ കിടന്ന ഒരു സിഗരറ്റിന്റെ കൂടെടുത്ത് അതില്‍ എഴുതി കൊടുത്തു കൊണ്ടാണ് പ്രെപ്പോസ് ചെയ്തത് എന്നാണ് നിഷാന്ത് സാഗർ പറയുന്നത്. പിന്നീട് അച്ഛന്‍ ട്രാസ്ഫര്‍ ആയപ്പോള്‍ സ്ഥലം മാറി പോകേണ്ടി വന്നു. എന്നാലും കോണ്‍ടാക്‌ട് ഉണ്ടായിരിന്നു. കത്തുകളിലൂടെയൊക്കെയായി ഞങ്ങള്‍ കൂടുതല്‍ അടുത്തു. പക്ഷെ പഠിക്കുന്ന കുട്ടിയ്ക്ക് ഒരുപാട് കത്തുകള്‍ വന്നപ്പോള്‍ അത് സ്‌കൂളില്‍ പിടിച്ചു. അങ്ങനെ പാരന്റ്‌സ് അറിഞ്ഞു.
പിന്നീട് ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. ഈ പ്രായത്തില്‍ വിവാഹം കഴിക്കണോ എന്ന ഒരു ചെറിയ പ്രശ്‌നം ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാര്‍ക്ക് അതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല എന്നാണ് നിഷാന്ത് സാഗർ പറയുന്നു. 2003 ലാണ് നിഷാന്തും വൃന്ദയും വിവാഹിതരാകുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഒരാളെ തന്നെയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്, ബോറടിക്കുന്നില്ലേ എന്ന് അവതാരക തമാശയോടെ ചോദിച്ചപ്പോള്‍ തനിക്ക് അതൊരു ലഹരിയാണെന്ന് ആയിരുന്നു നിഷാന്ത് സാഗറിന്റെ പ്രതികരണം. ഞാന്‍ ഇടയ്ക്ക് വൃന്ദയെ നോക്കിയിരിക്കും, അവളെ കാണുമ്പോള്‍ എന്റെ മനസ്സ് ഒരു ടൈം ട്രാവല്‍ നടത്തും.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കണ്ട ആളല്ലേ ഇത്, ആ മാറ്റത്തിന് ഞാന്‍ സാക്ഷിയല്ലേ എന്ന് കൗതുകത്തോടെ നോക്കും. എനിക്കത് ഒരു ലഹരിയാണ്. ഇന്നും ആ ലഹരിയുണ്ട്. ആ ലഹരി നിലനിര്‍ത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നതല്ല, അത് സംഭവിച്ചു പോകുന്നതാണ് എന്നും നിഷാന്ത് സാഗർ പറഞ്ഞു. രണ്ട് മക്കളാണ് നിഷാന്ത് സാഗറിനുള്ളത്. മൂത്ത മകള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ്, മകന്‍ ആറാം ക്ലാസിലുമെത്തി. മക്കളുമായി നല്ല സൗഹൃദമാണ്. മോന്‍ ഇടയ്ക്ക് ഡാ അച്ഛാ എന്നൊക്കെയാണ് വിളിക്കാറുള്ളതെന്ന് നിഷാന്ത് സാഗർ പറയുന്നു. മുൻപൊരു അഭിമുഖത്തില്‍ മകളുടെ കൂടെ പുറത്തു പോകുമ്പോള്‍ ആളുകള്‍ ഭാര്യയാണോ എന്ന് ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് നിഷാന്ത് സാഗർ പറഞ്ഞിരുന്നു.